Tuesday, 13 October 2015

"ലേ"യിലേക്കൊരു യാത്ര - ഭാഗം 1


കേദാര്‍നാഥ് ബദരിനാഥ്‌ യാത്രയിലാണ് ആദ്യമായി ഹിമാലയത്തെ കാണുന്നത്. ഹിമാലയം അതിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമാണെന്ന് മനസ്സിലായത് 2015 സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ നടത്തിയ ലേ ലഡാക്ക് യാത്രയിലാണ്. ഹിമാലയ യാത്രകളെക്കുറിച്ചും, ലേ - ലഡാക്ക് യാത്രകളെക്കുറിച്ചും, ധാരാളം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും, ഓരോരുത്തരും വ്യത്യസ്തമായാണ് ഹിമാലയത്തെ കാണുന്നതെന്ന് എനിക്ക് മനസ്സിലായതും ഈ യാത്രയില്‍ തന്നെ.    യാത്രക്ക് പദ്ധതിയിടുമ്പോള്‍ കൂടെ കൂടാന്‍ പലരുമുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ അടുത്തപ്പോള്‍ ഞാനും സുഹൃത്ത് സതീഷും മാത്രമായി.

ഈ യാത്രയുടെ അനുഭവങ്ങള്‍, കാഴ്ചകള്‍, മൂന്നു ഭാഗങ്ങളായി എഴുതുന്നു. മൂന്നാം ഭാഗത്തിനൊടുവില്‍, ലേ - ലഡാക്ക് യാത്രക്ക് തയ്യാറാവുന്നവര്‍ക്ക്  ഉപകാരമായേക്കാവുന്ന കുറച്ചു വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.


ഡല്‍ഹി

എട്ടുവര്‍ഷത്തോളമായി ലേ - ലഡാക്ക് യാത്ര ഒരു ആഗ്രഹമായി മനസ്സില്‍ കിടക്കുന്നു. ഡല്‍ഹിയില്‍നിന്ന് കാശ്മീര്‍ വഴി പോയി മണാലിയിലൂടെ ഡല്‍ഹിയില്‍ മടങ്ങിയെത്തണമെന്ന ഒരു യാത്രാ പദ്ധതി മനസ്സില്‍ ഉണ്ടായിരുന്നു. മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയം മാത്രമേ സുരക്ഷിതമായ യാത്രക്ക് പറ്റുകയുള്ളൂ എന്നവസ്തുതയും, ഓരോ വര്‍ഷവും പത്രങ്ങളില്‍ നിറയുന്ന കാശ്മീര്‍ സംഘര്‍ഷം / ഉരുള്‍പൊട്ടല്‍ വാര്‍ത്തകളും ചേര്‍ന്ന് ഒന്നൊന്നായ് വര്‍ഷങ്ങള്‍ കടന്നു പോയ്‌ക്കൊണ്ടിരുന്നു - 2015 വരെ!


സെപ്റ്റംബര്‍ പത്തൊമ്പതാം തീയതി രാവിടെ ഞാനും സതീഷും ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതോടെ, "ലെ ട്രിപ്പ്‌" യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തു. അഞ്ചു നാല്‍പ്പതിനു പുറപ്പെടേണ്ടിയിരുന്ന ലേയിലേക്കുള്ള ജെറ്റ്എയര്‍ ഫ്ലൈറ്റ് ആറു പത്തിനാക്കിയിരുന്നു രണ്ടു ദിവസം മുന്‍പേ. ഇനി ഹിമാലയന്‍ കാലാവസ്ഥകൂടി സഹായിച്ചാല്‍ മതി - ഇല്ലെങ്കില്‍ ഫ്ലൈറ്റ് കാന്‍സല്‍ ആകാനും സാധ്യതയുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാദിവസവും "ലഡാക്ക് വെദര്‍" ഗൂഗിള്‍ ചെയ്യുമായിരുന്നു - ഒരുവിധം മഴ ശമിച്ചകാലം സെപ്റ്റംബര്‍ അവസാനമാണെന്ന് കണ്ടാണ്‌ യാത്ര സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ എന്നാക്കിയത്. പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി മഴയാണ് കാണുന്നത് accuweather.com-ല്‍. ഡല്‍ഹില്‍ ഇറങ്ങിയപ്പോള്‍ മഴ തിമര്‍ത്തു പെയ്യുന്നു! 



ഉച്ചമുതല്‍ അല്‍പ്പം ദ്രാക്ഷാരിഷ്ടവുമായി ഞങ്ങള്‍ പുറത്തേക്ക് നോക്കിയിരുന്നു - മഴ മാറുമോ? വൈകുന്നേരമായപ്പോള്‍ ആകാശം തെളിഞ്ഞു - നാളത്തെ കാലാവസ്ഥ തെളിഞ്ഞതാണെന്നു മൊബൈല്‍ അറിയിച്ചു. രാവിലത്തെ ലേ ഫ്ലൈറ്റ് പുറപ്പെടുമെന്നുറപ്പായി. ചിരകാലാഭിലാഷം നടക്കുമെന്നായപ്പോള്‍ ഞങ്ങള്‍ ഹോട്ടലിന്റെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. കുറച്ചു സിഖ് യുവാക്കളുമായി ഫ്രിസ്കിയും, വാട്ടര്‍ ബാസ്കെറ്റ്ബോളും കളിച്ചു - തിമര്‍ത്തു എന്നതാവും കൂടുതല്‍ ശരി. അതുകൊണ്ടുതന്നെ എട്ടായപ്പോള്‍ കിടക്കപൂകിയതേ ഉറക്കത്തിലായി.


ലെ

സെപ്റ്റംബര്‍ ഇരുപത്. വെളുപ്പിന് എഴുന്നേറ്റ് ചെക്ക് ഔട്ട്‌ ചെയ്ത് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍, എഴുന്നേല്‍ക്കാന്‍ ലേശം വൈകിപ്പോയില്ലേ എന്നു തോന്നാതിരുന്നില്ല. അതുകൊണ്ടെന്തായീ,  "യവ"ന കുമാരി (single malt) അരിഷ്ടം എയര്‍പോര്‍ട്ടിലെ കുപ്പത്തൊട്ടിയില്‍ കമഴ്ത്തിക്കളയേണ്ടി വന്നു. സെക്യൂരിറ്റി ചെക്ക്‌ കഴിഞ്ഞ് ഗേറ്റിലേക്കുള്ള ദൂരം ഇരുപതുമിനിറ്റ് എന്നാണ് ദിശാഫലകത്തില്‍ കണ്ടത്. ഒരുവിധം വേഗത്തില്‍ നടന്നിട്ടും പതിനഞ്ചു മിനിട്ടെടുത്തു എത്തിച്ചേരാന്‍ - നല്ലൊരു പ്രഭാതനടത്തം തന്നെ!


ആറു പത്തിനു പുറപ്പെടേണ്ടിയിരുന്ന ലേയിലേക്കുള്ള ജെറ്റ്എയര്‍ ഫ്ലൈറ്റ് കൃത്യ സമയത്തു തന്നെ  പുറപ്പെട്ടെങ്കിലും ടേക്ക് ഓഫ്‌ ചെയ്യാനുള്ള ക്യു ദീര്‍ഘമായിരുന്നു.  മേഘങ്ങള്‍ മൂടിയതുകാരണം ലേ എത്തുന്നതുവരെ താഴേക്ക്‌ ഒന്നുംതന്നെ കാണാന്‍ പറ്റിയില്ല. വിരസമായ ഒരു മണിക്കൂര്‍ ഇരുപത് മിനുട്ട് വിമാന യാത്ര ലേ എയര്‍പോര്‍ട്ടിലേക്കടുക്കുന്നു എന്ന അറിയിപ്പ് വന്നപ്പോള്‍ സമയം ഏഴര കഴിഞ്ഞിരുന്നു. മേഘങ്ങള്‍ക്കിടയില്‍ നിന്ന് വിമാനം താഴേക്ക്‌ വന്നപ്പോള്‍ പെട്ടെന്ന് മഞ്ഞണിഞ്ഞ ഹിമാലയ മലനിരകള്‍ പ്രത്യക്ഷമായി. ഗൂഗിള്‍ മാപ്പ്  അനുസരിച്ച് വിമാനം ഹെമിസ് നാഷണല്‍ പാര്‍ക്കിന് മുകളിലാണ്.


ലേ താഴ്വര ചുറ്റിക്കറങ്ങി വിമാനം താരതമ്യേന നീളം കുറഞ്ഞതെന്ന് തോന്നുന്ന റണ്‍വേയിലേക്കടുത്തു. റണ്‍വേയില്‍ ഓടുന്ന വേഗതകണ്ട്, വിമാനം റണ്‍വേ തീരുന്നതുമുമ്പ് നില്‍ക്കുമോ എന്ന്‍ പേടി തോന്നാതിരുന്നില്ല! വിമാനം ടെര്‍മിനലില്‍ എത്തുമ്പോള്‍ ഒരു ഗോ എയറിന്റെ വിമാനം യാത്രക്കാരെ കയറ്റിക്കൊണ്ടിരിക്കുന്നു. നല്ല വെയിലുണ്ട്. വിമാനത്തിന്റെ വാതില്‍ തുറന്നതും നല്ല തണുത്ത കാറ്റ് അടിച്ചുകയറി. കാറ്റിനു എന്തോ ഒരു സുഗന്ധമുണ്ടെന്നു തോന്നി - തോന്നലാവാം - കഴിഞ്ഞ കുറെ നാളായുള്ള സ്വപ്നങ്ങളില്‍ കാണുന്ന ഭൂമിയില്‍ എത്തിയതതല്ലേ - തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു!

ടെര്‍മിനല്‍ വാതിക്കല്‍ ഒരു തിക്കിത്തിരക്കും ഫോട്ടോ ഫ്ലാഷ് മിന്നലുകളും കണ്ടു. വര്‍ണശഭളമായ പാരമ്പര്യ വസ്ത്രങ്ങലണിഞ്ഞ ഒരു ലഡാക്കി വനിതയും പുരുഷനും വെളുത്ത സില്‍ക്ക് സ്കാര്‍ഫ് (ഖടക്ക് എന്ന്‍ ടിബറ്റന്‍) എല്ലാ യാത്രികരെയും അണിയിക്കുന്നു. ചിലര്‍ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു. ലഡാക്കില്‍ പൂക്കള്‍ കൊടുത്ത് സ്വീകരിക്കുന്നതിനു പകരം ഖടക്ക് ആണ് ഉപയോഗിക്കുന്നത്. ലഡാക്ക് ഫെസ്റ്റിവല്‍ നടക്കുന്നത് കൊണ്ടാണ് ഈ പ്രത്യേക സ്വീകരണം - ഞങ്ങള്‍ വന്ന സമയം കൊള്ളാം - ചുളുവിലൊരു സ്വീകരണം തരപ്പെട്ടു!

പെട്ടെന്ന് "സത്യന്‍ - സതീഷ്" എന്ന വിളികേട്ടു നോക്കുമ്പോള്‍ മണികണ്ഠന്‍ സര്‍! അദ്ദേഹത്തെ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഒട്ടും പ്രതീക്ഷിച്ചില്ല!! എന്റെ സുഹൃത്തായ ആശയുടെ ചേട്ടനാണ് Manix എന്ന് ഞാന്‍ വാട്ട്‌സ്ആപ്പില്‍ പേരു സേവ് ചെയ്തിട്ടുള്ള എയര്‍ കൊമ്മോഡോര്‍ ബി മണികണ്ഠന്‍. കോട്ടയം സ്വദേശിയായ അദ്ദേഹം ലേയിലെ എയര്‍ ഫോഴ്സ്ന്റെ  മൊത്തം ചുമതലയുള്ള  (AOC) ഉദ്യോഗസ്ഥനാണ്. ഞങ്ങളുടെ ട്രിപ്പ്‌ പ്ലാന്‍ ഞാന്‍ അദ്ദേഹവുമായി കൂടിയാലോചിച്ചാണ് തീരുമാനിച്ചത്. കുശലാന്വേഷണത്തിന് ശേഷം താമസിയാതെ ബാക്ക്പാക്കും കാരി ബാഗുകളും എടുത്ത് പുറത്തിറങ്ങി അദ്ദേഹം ഏര്‍പ്പാടാക്കിയിരുന്ന വാഹനത്തില്‍ കയറി ഹോട്ടലിലേക്ക് പോയി.


ഞങ്ങളെ ഹോട്ടലില്‍ എത്തിച്ച് താമസ സൗകര്യങ്ങള്‍ സ്വയം ഉറപ്പു വരുത്തിയതിനുശേഷമാണ് മണികണ്ഠന്‍ സര്‍ തിരിച്ചു പോയത്. എയര്‍ ഫോഴ്സിന്റെ  മെഡിക്കല്‍ സ്റ്റാഫ്‌, രക്തസമ്മര്‍ദ്ദവും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോദിച്ച് ഞങ്ങള്‍ക്കുള്ള ഡയാമോക്സ് ഗുളികകളും ഒരു ഫസ്റ്റ് എയ്ഡ് കിറ്റും നല്‍കിയിട്ട് അന്നൊരു ദിവസം വിശ്രമിക്കാന്‍ ഉപദേശിച്ചു. ലേ സമുദ്ര നിരപ്പില്‍ നിന്നും 3,524 മീറ്റര്‍ (11,562 അടി) ഉയരത്തിലാണ് - അതുകൊണ്ട് Altitude Sickness അഥവാ AMS സാധാരണമാണ്; കുറച്ചു ശ്രദ്ധിച്ചാല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഇല്ലാതെ കഴിക്കാം. ശ്വാസതടസ്സമൊന്നും തോന്നിയില്ലെങ്കിലും തലകറങ്ങുന്നതുപോലെ ഒരു തോന്നല്‍ ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ബുക്ക്‌ ചെയ്ത ടൊയോട്ട ഫോര്‍ച്യുണര്‍ എത്തി. വണ്ടി ഒന്ന് ഓടിച്ചു നോക്കിയിട്ട് സതീഷ് പറഞ്ഞു - കൊള്ളാം! തിരിച്ചു വന്ന് കുറച്ചുനേരം ടിവി കണ്ടിരുന്നതും ഉറങ്ങിപ്പോയി.

ലേയില്‍ താമസിക്കാന്‍ തിരഞ്ഞെടുത്തത്  ഗോമാങ്ങ് ബോട്ടിക് ഹോട്ടല്‍ ആയിരുന്നു. ഈ ഹോട്ടല്‍ തിരഞ്ഞെടുക്കുവാനുള്ള കാരണങ്ങള്‍: ശാന്തമായ അന്തരീക്ഷം, വരാനും പോകാനും തിരക്കൊഴിഞ്ഞ വഴി, സുരക്ഷിതവും വൃത്തിയുള്ളതുമായ താമസം - ഇതൊക്കെയാണ്. തിരക്കുപിടിച്ച പട്ടണത്തിന്റെ അരികിലുള്ള  ശാന്തി സ്തൂപയുടെ അടുത്താണ് ഈ ഹോട്ടല്‍. ജമ്മു സ്വദേശിയായ ശ്രീ ഗുര്‍നാം സിംഗ് ഇതടക്കം 2 ഹോട്ടലുകളും രണ്ട് കഫെകളും ലേയില്‍ നടത്തുന്നുണ്ട്. ഒരു ഹോട്ടല്‍ എന്നതിനേക്കാള്‍ ഒരു ഹോസ്റ്റല്‍ പോലെയുള്ള  അന്തരീക്ഷമാണിതിന്. ധാരാളം ബുക്കുകള്‍ നിരത്തിയ ബുക്ക്‌ഷെല്‍ഫ് മിക്കവാറും എല്ലാ പൊതു ഇടങ്ങളിലും കാണാം, ഈ ഹോട്ടലില്‍. വെജിറ്റേറിയന്‍ ഭക്ഷണമാണ് ഹോട്ടലില്‍ നല്‍കുന്നത്. വിചിത്രമായ കാര്യം താമസക്കാര്‍ അധികവും വിദേശികളാണെന്നതാണ് - ഒരു ചേഞ്ച്‌ ആരാണിഷ്ടപ്പെടാത്തത്, ല്ലേ?


ഹെമിസ് ഗൊംപ

ഇന്ന് സെപ്റ്റംബര്‍ ഇരുപത്തി ഒന്ന്. ആകാശം മേഘാവൃതം - മഴ പെയ്യുമോ? രാവിലെ എയര്‍ ഫോഴ്സ് മെഡിക്കല്‍ സ്റ്റാഫ്‌ വന്നു ഓക്സിജന്‍ ലെവലും രക്തസമ്മര്‍ദ്ദവും പരിശോധിച്ച് പോയി, എല്ലാം നോര്‍മലായിട്ടില്ല. ഇന്ന് രാത്രി മണികണ്ഠന്‍ സര്‍ ഡിന്നറിന് ക്ഷണിച്ചിട്ടുണ്ട്. ഒരു "ഫിറ്റ്‌നെസ്സ് ടെസ്റ്റ്‌" ആകട്ടെ എന്നുകരുതി ഒന്ന് ചുറ്റിനടക്കാന്‍ തീരുമാനിച്ചു. ഹോട്ടലിന്റെ പരിസരം പോപ്ലാര്‍ മരങ്ങള്‍ നിറഞ്ഞതാണ്, പുറകിലൂടെ ഒരു അരുവിയും ഒഴുകുന്നുണ്ട്. കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നു, കേരളത്തിലായാലും ലേയിലായാലും കുട്ടികള്‍ ഒരുപോലെ തന്നെ: വഴിയിലുള്ള ഒരു പശുവിനോട് (അതോ യാക്കോ?) കിന്നാരം പറഞ്ഞും, ഞങ്ങള്‍ക്ക് "ജുല്ലയ്" (ലഡാക്കി ഹലോ) പറഞ്ഞും അവര്‍ മുന്നോട്ട് നീങ്ങി. ഞങ്ങള്‍ ഗ്രാമത്തിന്റെ ഉള്ളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ശ്വാസം കിട്ടാന്‍ പ്രയാസമുണ്ട് - കസേരയില്‍ ഇരുന്ന് ശ്വസിക്കും പോലെയല്ല, നടക്കുമ്പോള്‍.

ഉള്ള സ്ഥലത്തെല്ലാം എന്തൊക്കെയോ കൃഷി ചെയ്തിട്ടുണ്ട്. പശു ത്തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ വൈക്കോല്‍ അട്ടിയിട്ടു വച്ചിരിക്കുന്നു. ശീതകാലം ഉടനെ എത്തും, എല്ലാം മഞ്ഞ് മൂടിയാല്‍ പിന്നെ ശേഖരിച്ചത് ഉപയോഗിക്കണം, മഞ്ഞുരുകി പുല്‍നാമ്പുകള്‍ തലനീട്ടും വരെ. റോഡിലൂടെ ഒരു കുഞ്ഞരുവി ഒഴുകുന്നത്‌ മുറിച്ചുകടന്ന്‌ വീണ്ടും നടന്നെത്തിയത് ഒരു ഹോം സ്റ്റേയിലാണ് - റോഡ്‌ അവിടെ തീര്‍ന്നു. ഒഴിഞ്ഞ ഒരു പുരയിടത്തില്‍ വീടുപണി നടക്കുന്നു - അടുത്ത സീസണിലേക്കുള്ള മറ്റൊരു ഹോം സ്റ്റേ ആയിരിക്കാം ഉയര്‍ന്നു വരുന്നത്. മഞ്ഞില്ലാത്ത ആറു മാസമേ പണിക്കാരെ കിട്ടൂ എന്നാണ് അറിഞ്ഞത് - കേരളത്തിലെപ്പോലെ, ഇവിടെയും പണിക്കാര്‍ അന്യ സംസ്ഥാനത്തു നിന്നാണ് . താമസിയാതെ പ്രഭാത നടത്തം പൂര്‍ത്തിയാക്കി ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ ആശ വിളിച്ചു: "ഇന്ന് മണിചേട്ടന്റെ കല്യാണ വാര്‍ഷികമാണ്, കുറച്ചു ചുവന്ന റോസാ പൂക്കള്‍ വാങ്ങിക്കൊണ്ടു പോണേ". ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ ലേയില്‍ റോസാ പൂക്കള്‍ കിട്ടാന്‍ വഴിയില്ല! അങ്ങനെ പൂക്കള്‍ക്കു പകരമായ് ഒരു കേക്ക് ഓര്‍ഡര്‍ ചെയ്തു.

പതിനൊന്ന് മണിയായപ്പോള്‍ ഞങ്ങള്‍ ഷെയ് പാലസും ഹെമിസ് ഗൊംപയും കാണാന്‍ ഇറങ്ങി. ഹെമിസ് നാഷണല്‍ പാര്‍ക്കിന്റെ വടക്കേ അറ്റത്തുള്ള, ലേ-മണാലി ഹൈവേയില്‍ കാരു എന്ന സ്ഥലത്തിനടുത്തുള്ള ഒരു ബുദ്ധവിഹാരമാണ് ഹെമിസ് ഗൊംപ. ഹെമിസ് നാഷണല്‍ പാര്‍ക്കിലാണ് വംശനാശ ഭീഷണി നേരിടുന്ന ഹിമപ്പുലിയുള്ളത്. ഇത്തവണ ഏതായാലും നാഷണല്‍ പാര്‍ക്കില്‍ പോകാന്‍ പറ്റിയ കാലാവസ്ഥയല്ല.


ഷെയ് പാലസ് ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് - സാധാരണയായി ബുദ്ധവിഹാരങ്ങള്‍ ഒരു ഉയര്‍ന്ന സ്ഥലത്തായിരിക്കും - ഷെയ് യും അങ്ങനെ തന്നെ. ധാരാളം പേര്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ശ്വാസം ഒരു പ്രശ്നമായതു കൊണ്ട് പതുക്കെപ്പതുക്കെ മുകളിലേക്ക് നീങ്ങി. മുകളില്‍ നിന്നും വളരെ ദൂരെ വരെ കാണാമായിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ മഞ്ഞ നിറം പൂണ്ടു കിടന്നു. പാടങ്ങള്‍ക്കതിരിട്ട് നിരനിരയായ് പോപ്ലാര്‍ മരങ്ങള്‍. ആഗ്രഹങ്ങള്‍ക്ക് വിരാമമിട്ട് ദൂരേക്ക്‌ നോക്കിയിരിക്കുവാന്‍ പറ്റിയ "ലാന്‍ഡ്‌സ്കേപ്പ്" തന്നെ!


ബുദ്ധവിഗ്രഹം രണ്ടു നില പൊക്കത്തിലാണ്, ടിക്കെറ്റെടുത്ത് അകത്തു കയറി. ചുമര്‍ ചിത്രങ്ങള്‍ മങ്ങിയിരിക്കുന്നു. അതിനാലാകണം, ഫ്ലാഷ് ഫോട്ടോഗ്രഫി അകത്ത് നിരോധിച്ചിരിക്കുന്നു. ചില ചിത്രങ്ങളെടുത്ത് വേഗം പുറത്തിറങ്ങി.


ഒരു ലഡാക്കി ദമ്പതികള്‍ രണ്ട് പാവക്കുട്ടികളെപ്പോലുള്ള കുട്ടികളുമായ് തിരിച്ചിറങ്ങുന്ന വഴിയില്‍ നില്‍ക്കുന്നു. അനുവാദം ചോദിച്ച് കുഞ്ഞുങ്ങളുടെ ഫോടോ എടുത്തു. ലേ ജില്ല എണ്‍പത് ശതമാനത്തില്‍ അധികം സാക്ഷരത യുള്ള സ്ഥലമാണ്. ഈ കുഞ്ഞുങ്ങള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പായും കിട്ടുമെന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞുകൊണ്ട് സതീഷും ഞാനും കുന്നിറങ്ങി.


ഹെമിസ് ഗൊംപയിലേക്കുള്ള തിരിവ് ഞങ്ങള്‍ക്ക് തെറ്റി. കാരു കഴിഞ്ഞ് ഒരു അഞ്ചു കിലോമീറ്റര്‍ വണ്ടി ഓടിച്ചതിനു ശേഷമാണ് തെറ്റ് മനസ്സിലായത്. ഗൂഗിള്‍ മാപ് (ഓഫ് ലൈന്‍ മാപ് സേവ് ചെയ്തിട്ടാണ് ലെയിലേക്ക് വണ്ടി കയറിയത്!) നോക്കിയപ്പോള്‍ വഴി മനസ്സിലായി. രണ്ടു മണിയായപ്പോള്‍ ഗൊംപയില്‍ എത്തി. അടുത്തുള്ള ഭക്ഷണ ശാലയില്‍കയറി റൊട്ടിയും ദാല്‍ഫ്രൈയ്യും കഴിച്ചു - ആദ്യം കുമ്പ, പിന്നെ ഗൊംപ!


രാവിലത്തെ തിരക്കുകഴിഞ്ഞ് ഗൊംപ ഉച്ചമയക്കത്തിലാണ്. ഒരു ശുനകന്‍ നടുമുറ്റത്തുതന്നെ ആരെയും കൂസാതെ ഉറങ്ങുന്നുണ്ട്. തിരിച്ചിറങ്ങുമ്പോള്‍ ഒരു പറ്റം ചെറുപ്പക്കാരായ ബുദ്ധ സന്യാസിമാര്‍ കാര്‍ പാര്‍ക്കില്‍ ഇരിക്കുന്നത് കണ്ടു. എല്ലാവരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. തിരിച്ചിറങ്ങുമ്പോള്‍ അതിലും ചെറുപ്പമായ, "അക്കൊസേട്ടന്‍" പരുവത്തിലുള്ളവരുടെ ഒരു കൂട്ടം പാതയിലൂടെ കളിച്ചും ചിരിച്ചും നീങ്ങുന്നു! സതീഷ് ഉടനെ തന്നെ അവരുടെ കൂടെ നിന്ന് ഒരു ഫോട്ടോക്ക് പോസ് ചെയ്തു.


ഞങ്ങള്‍ അവരെ പുറകിലാക്കി വീണ്ടും താഴേക്കിറങ്ങി. മഴ പൊടിയുന്നുണ്ട്, സതീഷ്‌ ചോദിച്ചു: "ഈ മഴ നമ്മക്ക് പണിയാകുമോ?" എന്നാല്‍, അതുകഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ശരിക്കും പണി കിട്ടിയത്!

ഫൌജി ഡിന്നര്‍

വൈകുന്നേരം എയര്‍ ഫോഴ്സ് ബേസില്‍നിന്ന് ഞങ്ങളെ കൊണ്ട് പോകാന്‍ വാഹനം വന്നു. ഗേറ്റിലെ നടപടികള്‍ കഴിഞ്ഞ് AOCയുടെ ക്വാര്‍ട്ടേര്‍സില്‍ എത്തുമ്പോള്‍ മുറ്റം നിറയെ ആളുകള്‍! പിന്നെയാണ് മനസ്സിലായത് - ഒരു സര്‍പ്രൈസ് പാര്‍ട്ടി അദ്ദേഹത്തിന്റെ കീഴിലുള്ളവര്‍ പദ്ധതിയിട്ടിരുന്നു എന്ന്. സതീഷും, ഞാനും, AOCയുടെ അതിഥികളായാതിനാല്‍ വളരെ ഔപചാരികമയിതന്നെ, പേരും, റാങ്കും അടക്കം,  എല്ലാവരെയും പരിചയപ്പെടുത്തി.  ഞാന്‍ ആദ്യമായാണ് ഒരു ഫൌജി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത്, വളരെ ഹൃദ്യമായ അനുഭവമായിരുന്നു.  മാനിക്സ് ഭായിയെ സ്ത്രീ ജനങ്ങള്‍ വളഞ്ഞ് എങ്ങനെയാണ് ഭാഭിയെ ആദ്യമായ് കണ്ടത്, പ്രോപോസ് ചെയ്തത്, തുടങ്ങി എല്ലാം പറയിച്ചിട്ടേ വിട്ടുള്ളൂ - അല്ലെങ്കില്‍ ഒരു പാട്ട് പാടണമെന്ന് - അതിലും നല്ലത് നിലത്തു മുട്ടുകുത്തി പ്രോപോസ് ചെയ്തത് അഭിനയിച്ചു കാണിക്കുന്നതാണെന്ന് അദ്ദേഹം ജാമ്യമെടുത്തു!


ലഘു ഭക്ഷണവും, ദാഹശമനിയും കഴിച്ച്, ഒന്‍പതരയോടെ എല്ലാവരും പിരിഞ്ഞുപോയി. ഞങ്ങള്‍ അത്താഴം കഴിക്കാനിരുന്നു. കുക്കിന്റെ കൈപുണ്യം അപാരം തന്നെ - അന്നുരാത്രി, മീന്‍ കറി കൂട്ടി പപ്പടത്തിന്‍റെ വലിപ്പത്തിലുള്ള ആലൂ പറാത്ത കഴിച്ചത് മറക്കാനാവാത്ത ഓര്‍മ്മയാണ്!

ലാമയൂരു

സെപ്റ്റംബര്‍ ഇരുപത്തിരണ്ട്. പ്രഭാത ഭക്ഷണം കഴിഞ്ഞ് തണുപ്പാസ്വദിച്ചു ലോണില്‍ ചായയും കുടിച്ചിരിക്കുമ്പോള്‍ ഗുര്‍നാം സിംഗ് ആ വഴി വന്നു - കുറച്ചു നേരം പുള്ളിക്കാരനുമായി  "കത്തി" വച്ചു. പെട്ടെന്ന് മഴ ചാറാന്‍ തുടങ്ങി, അങ്ങനെ മടി ഉപേക്ഷിച്ച് മഴ മൂക്കുന്നതിനു മുന്നേ ലാമയൂരു കാണാന്‍ ഇറങ്ങി. രാവിലെ മണികണ്ഠന്‍ സാറിനെ ഓഫീസില്‍ പോയി കാണാമെന്ന് പറഞ്ഞിരുന്നത് പ്രകാരം, ഞങ്ങള്‍ എയര്‍ ഫോഴ്സ് ബേസിലേക്ക് ആദ്യം തന്നെ പോയി. ചായകുടിച്ചു കുറച്ച് നേരം നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നു. പിറ്റേന്ന് കയറേണ്ട ചുരം അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ഞങ്ങള്‍ക്ക് ചൂണ്ടിക്കാട്ടിത്തന്നു - ആകാശത്തിന്റെ തുഞ്ചത്ത്, മൂടല്‍ മഞ്ഞിലേക്ക് മറയുന്ന, വെളുവെളുത്ത ഒരു പര്‍വത പാര്‍ശ്വത്തില്‍, നേരീയ ഒരു വര ">" ആകൃതിയില്‍  - അതാണ്‌ കാര്‍ദുങ്ങ് ലാ യിലേക്കുള്ള വഴി!

ലാമയാരു ലേയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെയാണ്. ഞങ്ങള്‍ കാര്‍ഗില്‍ ദിശയില്‍ വണ്ടി വിട്ടു, ആദ്യം "മാഗ്നെറ്റിക് ഹില്‍" കാണണമെന്നാണ് കരുതിയതെങ്കിലും, വഴിയിലോരിടത്തും അങ്ങനെ ഒരു ബോര്‍ഡ്‌ കണ്ടില്ല! അങ്ങനെ പോയിപ്പോയി സിന്ധു നദിയും സന്‍സ്കാര്‍ നദിയും ചേരുന്ന സ്ഥലത്തെത്തി. ചുമ്മാ, സന്‍സ്കാര്‍ താഴ്വരയിലേക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയി നോക്കി. ഈവഴിയിലൂടെ, ചില്ലിംഗ് എന്ന ഗ്രാമം വഴിയാണ്, ഹെമിസ് നാഷണല്‍ പാര്‍ക്കില്‍ എത്താനുള്ള ഒരു മാര്‍ഗം. മറ്റൊന്ന് സ്റോക്ക് ഗ്രാമം വഴിയും. തിരിച്ചു നാഷണല്‍ ഹൈവേയില്‍ വന്നു ലാമയാരുവിലേക്കുള്ള യാത്ര തുടര്‍ന്നു.


ബാഗ്സോ താഴ്വര പിന്നിട്ട് പത്തോളം ഹെയര്‍പിന്‍ വളവുകളുള്ള ഒരു കയറ്റം കയറി, വലുതും ചെറുതുമായ കല്ലുകള്‍ കൊണ്ട് നോക്കെത്താദൂരം നിറഞ്ഞ ഒരു മൈതാനത്തെത്തി.


ശ്രീനഗര്‍ - ലേ ഹൈവേ വളരെ നന്നായി സംരക്ഷിക്കപ്പെടുന്ന ദേശീയ പാതയാണെന്ന് കേട്ടത് ശരിയാണെന്ന് തോന്നുന്നു - നിരപ്പായ പാതയും ദിശാ സൂചികകളും കേട്ടത് ശരി വയ്ക്കുന്നതാണ്‌, ലാമയാരു വരെ എങ്കിലും എന്ന്‍ എനിക്കുറപ്പുണ്ട്!


നാഷണല്‍ ഹൈവേ 1D യില്‍ കാര്‍ഗില്‍ ദിശയില്‍ സഞ്ചരിച്ചാല്‍, ഘല്‍സി എന്ന സ്ഥലത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞു പോയാല്‍ "മൂണ്‍ ലാന്‍ഡ്‌" എന്നു വിളിക്കുന്ന ചെളിയും മണ്ണും കൊണ്ടുള്ള മലമടക്കുകള്‍ കാണാം. ഇവിടെക്കൂടി ഒഴുകുന്ന അരുവിയിലെ വെള്ളവും ചെളി കലങ്ങിയതാണ്. ലഡാക്ക് യാത്രയിലുടനീളം ഹിമാലയത്തിന്റെ പല നിറങ്ങള്‍ കണ്ടു.


ജിയോളജി പഠിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ലഡാക്ക്. ലാമയൂരു മുതല്‍ മണാലി വരെ എത്ര വ്യത്യസ്ഥമായ ഭൂപ്രകൃതിയാണ് ഓരോ മണിക്കൂറിലും മുന്നില്‍ എത്തുന്നത്‌!


ലാമയൂരു എന്തുമ്പോള്‍ രണ്ടു മണിയായി. ചാറ്റല്‍ മഴ, സാമാന്യം നല്ലൊരു കാറ്റും മഴയുമായി മാറിയിരുന്നു. തണുപ്പേറിക്കൊണ്ടിരുന്നു. ഗൊംപയില്‍ എത്തിയ ഉടനെ പതിവുപോലെ ആദ്യം കുമ്പ നിറക്കാനുള്ളയിടത്തേക്ക് പോയി. സൂപ്പും റൊട്ടി ദാല്‍ കറിയും പറഞ്ഞു. റസ്റ്റോറന്റിനകത്തിരുന്നിട്ടും തണുപ്പ് കൂടിക്കൊണ്ടിരിന്നു!

തിരിച്ചുള്ള യാത്രയില്‍ മഴയുടെ ശക്തി കുറഞ്ഞു. സംഗം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വളരെ ശ്രദ്ധിച്ച് മാഗ്നെറ്റിക്ക് ഹില്‍ ബോര്‍ഡ്‌ നോക്കാന്‍ തുടങ്ങി. താമസിയാതെ മാഗ്നെറ്റിക്ക് കഫെ എന്നൊരു ബോര്‍ഡും തകര്‍ന്നു കിടക്കുന്ന ഒരു ചെറിയ കെട്ടിടവും വഴിയുടെ ഇടതു വശത്ത് കണ്ടു. അതിനടുതുതന്നെ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ റോഡില്‍ ഒരു ചതുരം വരച്ചതും കണ്ടെത്തി. ഇതുതന്നെ സ്ഥലം! വണ്ടി ചതുരത്തില്‍ ന്യുട്രല്‍ ആക്കി നിര്‍ത്തി. മുന്നിലുള്ള വഴി മുകളിലേക്ക് അല്‍പ്പം കയറി മലകള്‍ക്കിടയില്‍ മറയുന്നു. സ്വാഭാവികമായും പിന്നോട്ടടിക്കേണ്ട വണ്ടി പക്ഷെ കയറ്റത്തേക്ക് നീങ്ങി, അതോ അങ്ങനെ തോന്നിയതോ?!? പൊതുവേ ഇത്തരം കാര്യങ്ങളില്‍ വലിയ അവിശ്വാസിയായ എനിക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.


റുംട്സീ

സെപ്റ്റംബര്‍ ഇരുപത്തിമൂന്ന്‍. രാവിലെ നോക്കുമ്പോള്‍ അകെ മൂടിക്കെട്ടിയ അന്തരീക്ഷം - സൂര്യനെ കാണാനേയില്ല.  മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടിയനുസരിച്ച്‌ ഇന്ന് നുബ്ര താഴ്വരയില്‍ പോകേണ്ട ദിവസമാണ്. പക്ഷെ കഴിഞ്ഞ ദിവസങ്ങളിലെ മഴ റോഡുകള്‍ തകരാറിലാക്കിയത് കൊണ്ട് കാര്‍ദുങ്ങ് ലാ റോഡ്‌ ബി. ആര്‍. ഓ. അടച്ചുവെന്ന് അറിയിപ്പുകിട്ടി. മഴ ഇപ്പോഴും പൊടിയുന്നുണ്ട്.  നുബ്ര താഴ്വരയില്‍ പോകുന്നത് സമുദ്ര നിരപ്പില്‍ നിന്ന് 5,500 മീറ്റര്‍ (18,370 അടി) ഉയരത്തിലുള്ള കാര്‍ദുങ്ങ് ലാ കടന്നു വേണം. ഈ മലയിടുക്കിലേക്കുള്ള റോഡ്‌ മഞ്ഞ് മൂടിയതും, വീതി കുറഞ്ഞതുമാണ്‌. അതുകൊണ്ട് റോഡ്‌ ഇടിഞ്ഞിട്ടുണ്ടെങ്കില്‍ വലിയ ഗതാഗത കുരുക്ക് സാധാരണമാണ്. അങ്ങനെ നുബ്ര യാത്ര ഉപേക്ഷിക്കാന്‍ തീരുമാനമായി. മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ തകരാറിലാവുന്നത് ഒട്ടും സന്തോഷമുള്ള കാര്യമല്ല. പക്ഷെ, ഹിമാലയത്തിലൂടെയുള്ള യാത്രകള്‍ അങ്ങനെ വലിയ പ്ലാനിംഗ് നടത്തി ചെയ്യാതെ, ഓരോ ദിവസവും അന്നന്നത്തെ കാര്യം മാത്രം പ്ലാന്‍ ചെയ്തു നടത്തുന്നതാണ് നല്ലെതെന്ന പാഠം പഠിച്ചു!

അടുത്ത പ്രശ്നം താമസക്കാര്യമാണ്.  ഇന്ന് മുറി ഒഴിയേണ്ടതാണ്. റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ ഇന്നത്തെ ഫ്ലൈറ്റുകള്‍ കാന്‍സല്‍ ആയതിനാല്‍ മുറികള്‍ ഒഴിവുണ്ട് എന്നു മനസ്സിലായി. ഇന്നിനിയെന്ത് ചെയ്യും എന്നാലോചിച്ചിരിക്കുമ്പോള്‍ ഗുര്‍നാം സിംഗ് രക്ഷക്കെത്തി - ലേ മണാലി റോഡിലുള്ള റുംട്സീ എന്ന ഗ്രാമവും, ടാഗ് ലാങ്ങ് ലാ പാസ്സും കാണാന്‍ ഉപദേശിച്ചു. അത് വളരെ നന്നായി; ലഡാക്ക് യാത്രയില്‍ ഏറ്റവും പിരിമുറുക്കം കുറഞ്ഞ യാത്ര ഇതായിരുന്നു. പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാതിരിക്കുമ്പോള്‍ ഓരോ നിമിഷവും ആസ്വദിച്ചു ചിലവഴിക്കാം. സതീഷ്‌ എന്നെക്കൊണ്ട് വിവിധ പോസുകളില്‍ ഫോടോ എടുപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ വഴിയില്‍ കാണുന്നതെല്ലാം ക്ലിക്കും ചെയ്തുകൊണ്ടിരുന്നു.


വഴിയിലൊരിടത്ത് കാറ്റുപോയ പിന്‍ചക്രവുമായി ഒരു സൈക്കിള്‍ സവാരിക്കാരന്‍ പോകുന്നത് കണ്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തി. ജെര്‍മനിയില്‍നിന്നുള്ള ഈ സഞ്ചാരി പഞ്ചര്‍ ഒട്ടിക്കാനുള്ള സാമഗ്രികള്‍ കരുതിരുന്നെങ്കിലും ഒരു ഫുട് പമ്പ്‌ എടുത്തു വയ്ക്കാന്‍ മറന്നു പോയെന്നു തോന്നി. അദ്ദേഹത്തിന് കാറിന്റെ ഫുട് പമ്പ്‌ കൊടുത്ത്, പഞ്ചര്‍ ഒട്ടിക്കാന്‍ സഹായിച്ചു.


റുംട്സീ ഗ്രാമം കൃഷിക്കളങ്ങള്‍ നിറഞ്ഞതാണ്‌, കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കിളികള്‍ കൂട്ടമായി പറന്നു കളിക്കുന്നു. പണിക്കായുപയോഗിക്കുന്ന കുതിരകള്‍ അലസമായ് മേയുന്നു. ലഡാക്കി ഭവനങ്ങളുടെ മേല്‍ക്കൂരയില്‍ കറ്റകള്‍ ശിശിരകാലത്തേക്കായി അട്ടിയിട്ടു വച്ചിരിക്കുന്നു. അങ്ങാടിയില്‍ ഒന്നു രണ്ടു കടകള്‍ തുറന്നിരുപ്പുണ്ട് - ലോറിക്കാരെയും വിനോദ സഞ്ചാരികളെയും പ്രതീക്ഷിച്ച്.


റുംട്സിയില്‍ നിന്ന് മലനിരകള്‍ ഉയര്‍ന്നു പൊങ്ങുന്നു - ടാഗ് ലാങ്ങ് ചുരത്തിലേക്ക്. ഉയരത്തില്‍ ലഡാക്കിലെ രണ്ടാമത്തെ  സ്ഥാനത്ത് നില്‍ക്കുന്നതാണ് ടാഗ് ലാങ്ങ് ലാ - 5,360 മീറ്റര്‍ ( 17,585 അടി). 27-ന് മണാലിയിലേക്ക് പോകേണ്ടത് ഇത് വഴിയാണ്.


ഞങ്ങള്‍ സാവധാനം ചുരത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. തണുപ്പ് അധികരിച്ചു കൊണ്ടിരുന്നു. വഴിയരികില്‍ അല്‍പ്പാല്‍പ്പമായി കണ്ടിരുന്ന മഞ്ഞ് കൂടിക്കൂടി വന്നു. സതീഷിനു അധികനേരം പിടിച്ചു നിലക്കാനായില്ല - വണ്ടി അരികത്താക്കി ചാടിയിറങ്ങി മഞ്ഞിലേക്ക്! ലേയിലെത്തിയിട്ട് ആദ്യമായാണ് മഞ്ഞ് അടുത്ത് കിട്ടുന്നത്.


ചുരത്തിലേക്കുള്ള വഴി നല്ലതായിരുന്നു.  ആകാശം പൊതുവേ മൂടിക്കെട്ടിയതായിരുന്നെങ്കിലും ചിലപ്പോഴൊക്കെ നീലാകാശം മേഘങ്ങള്‍ക്കിടയില്‍ നിന്നും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. കാറ്റില്‍ പൊടി മഞ്ഞ് വിന്‍ഡ് സ്ക്രീനില്‍ വീണു  പാറി പോകുന്നു. പകുതി തുറന്നു കിടന്ന സൈഡ് വിന്‍ഡോ വഴി മഞ്ഞ് കണങ്ങള്‍ വണ്ടിക്കകത്തേക്ക് വീണുകൊണ്ടിരുന്നു.


ടാഗ് ലാങ്ങ് ലാ ടോപ്പില്‍ എത്തിയപ്പോള്‍ ഒന്ന് രണ്ടു വണ്ടികള്‍ മണാലിയില്‍ നിന്നുള്ള സഞ്ചാരികളെയും കൊണ്ട് അവിടെ വന്നു ചേര്‍ന്നു. എല്ലാവരും ഫോട്ടോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാത്രമായവിടെ. വിവിധ വര്‍ണങ്ങളിലുള്ള "ലുങ്ങ് താ" കള്‍ ലോക നന്മക്കായ് കാറ്റത്ത്‌ പാറിക്കൊണ്ടിരുന്നു: "ഓം മണി പദമേ ഹും". വാഹനങ്ങളും ആളുകളും ഒഴിഞ്ഞപ്പോള്‍ പെട്ടെന്ന് പരന്ന നിശബ്ദതയില്‍ സ്വയം മറന്നു ശരീരത്തില്‍ തണുപ്പ് ഏല്‍പ്പിക്കുന്ന സൂചി ക്കുത്ത് ആസ്വദിച്ച് കണ്ണടച്ചിരുന്നു.


സമയം രണ്ടര ആയിട്ടുണ്ടാകും, അരമണിക്കൂര്‍ കൂടി മുന്നോട്ട് പോയിട്ട് മടങ്ങാം എന്ന നിശ്ചയത്തില്‍ വണ്ടി മുന്നോട്ടെടുത്തു. ഒരു വളവു തിരിഞ്ഞപ്പോള്‍ കുറച്ചു യാക്കുകള്‍ മഞ്ഞിലൂടെ മേഞ്ഞുനടക്കുന്നത് കണ്ടു. ആ കാഴ്ച പെട്ടെന്ന് തന്നെ മൂടല്‍ മഞ്ഞ് വന്നു മറഞ്ഞു പോയി.


വിശക്കുന്നുണ്ട്, വണ്ടി തിരിച്ച് റുംട്സീയില്‍ കണ്ട ചായക്കടകളെ ലക്ഷ്യമാക്കി നീങ്ങി. മലനിരകള്‍ മാറിയും മറിഞ്ഞും കളിക്കുന്ന സൂര്യ പ്രകാശത്തില്‍ വിവിധ വര്‍ണങ്ങള്‍ പുല്‍കി. തൈക്കൂടം ബ്രിഡ്ജിന്‍റെ "തെക്കുംകൂര്‍ അടിയാത്തി" കേട്ട് നിശബ്ദരായി, മലനിരകളില്‍ പ്രകൃതിയുടെ ചിത്രപ്പണി വീക്ഷിച്ചുകൊണ്ട്‌, ഞങ്ങള്‍ ചുരമിറങ്ങി.


റുംട്സി ഗ്രാമത്തിലേക്കുള്ള ഇറക്കം ഇറങ്ങുമ്പോള്‍, മുകളില്‍ ചുരത്തില്‍ നിന്ന് കണ്ടതിനേക്കാള്‍ വ്യത്യസ്തമായി മഞ്ഞയുടെ വകഭേദങ്ങള്‍ കൊണ്ട് തീര്‍ത്ത മറ്റൊരു ക്യാന്‍വാസ് മുന്നില്‍ വിടര്‍ന്നു.


നേരത്തെ കണ്ടുവച്ച ചായക്കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് വിശപ്പ്‌ വീണ്ടും തലപൊക്കിയത്. പ്രകൃതി ഭംഗിയില്‍ മയങ്ങി, വിശക്കുന്ന കാര്യം മറന്നേ പോയ്‌! മുട്ടപൊരിച്ചത് നൂഡിലിന്‍റെ മുകളില്‍ ഇട്ടതും ചായയും കഴിച്ചു. തിളയ്ക്കുന്ന വിഭവങ്ങള്‍ മുന്നിലെത്തിയപ്പോഴേക്കും കഴിക്കാന്‍ പറ്റിയ ചൂടിലായി - അത്രയ്ക്കുണ്ട് തണുപ്പ്.


(തുടരും)

2 comments:

  1. ങ്ങള് ആള് ബിജാരിച്ച പോലല്ലട്ടോ, പുലിയാ പുലി.മുയ്മനും ബായിച്ച് കയിഞ്ഞ് അഭിപ്രായം കുറിക്കാട്ടോ

    ReplyDelete